Wednesday, June 16, 2010

വംശം മുതൽ വർഗം വരെ

Unlike a drop of water which loses its identity when it joins the ocean, man does not lose his being in the society in which he lives. Man's life is independent. He is born not for the development of the society alone, but for the development of his self.
B. R. Ambedkar

കഥ ഇതുവരെ :
പി കെ പോക്കർ എഴുതിയ ലേഖനം മാർക്സിസ്റ്റ് ധാരണകളില്‍നിന്നും ഏറെ അകലെ നില്‍ക്കുന്നതും അതിലളിതവല്‍ക്കരണത്താല് ദുർലവുമാണ് - പി രാജീവ്
രാജീവ് പാർട്ടി അച്ചടക്കം ലംഘിച്ചു -പി.കെ. പോക്കർ
സ്വത്വപരമായ സംഘര്ഷങ്ങളെ തള്ളിക്കളയാനാവില്ല-കെ.ഇ.എൻ
സാംസ്കാരിക ഇടപെടല് അനിവാര്യം - സാഹിത്യസംഘം
ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ ഈ വസ്തുതയ്ക്കുനേരെ കണ്ണടയ്ക്കാനാണ് സാമുദായികസംഘടനകളെന്നപോലെ സ്വത്വരാഷ്ട്രീയക്കാരും ഇന്ന് ശ്രമിച്ചുകൊണ്ടിരിക്കുന്നത് -എസ് രാജശേഖരന്
സ്വത്വരാഷ്ട്രീയവാദം നിലനിൽല്ല -മന്ത്രി സുധാകരൻ
വർരാഷ്ട്രീയത്തെ സ്വത്വരാഷ്ട്രീയം കൊണ്ട് കീഴ്‌പ്പെടുത്തരുത് -ബേബി
പുരോഗമന സാഹിത്യത്തില് സിദ്ധാന്ത ചർച്ചകൾ ആവശ്യമില്ല - അഴീക്കോട്
പുകസയോട് യോജിക്കാത്തവര്‍ക്ക് സ്വയം പുറത്ത് പോകാം - പ്രഫ.വി.എൻ. മുരളി
സ്വത്വരാഷ്ട്രീയവാദം വർഗസംഘടനകളെ തകർ‌ക്കാൻ - അച്ചുതാനന്ദൻ
വർഗഐക്യത്തിലൂടെയാണ് പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് - പിണറായി വിജയൻ


കഥ തുടരുമ്പോൾ:
വ്യക്തമോ, വ്യതിരിക്തമോ ആയ  തുടക്കം എവിടെ നിന്നാണെന്ന് ഊഹിക്കാൻ ബുദ്ധിമുട്ടാണെങ്കിലും കേരളത്തിപ്പോൾ മാധ്യമങ്ങളുടേയും, രാഷ്ട്രീയക്കാരുടേയും പ്രധാന വിഷയമാണ് സ്വത്വരാഷ്ട്രീയ വിവാദം. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് അടുക്കുന്നതിന്റെ ഭാഗമായുള്ള ജാതി-മത സംഘടനകളുടെ ശാക്തീകരണവും, രാഷ്ട്രീയപ്പാർട്ടികളുടെ മുന്നണിമാറ്റവും, ഇതുവരെ സാമുദായിക സംഘടനയെന്ന ലേബൽ സ്വയമണിഞ്ഞ പല സംഘടനകലും രാഷ്ട്രീയമേലങ്കി അണിയാൻ തുനിഞ്ഞതും എല്ലാം കൂടി ചേർന്നപ്പോൾ വിവാദത്തിന് കൊഴുക്കാൻ പറ്റിയ അന്തരീക്ഷം സം‌ജാതമായി. അങ്ങനെയാണ് സാമുദായിക-മത-രാഷ്ട്രീയയ ജിഹ്വകളിൽ നിന്ന് ചൂടൻ പ്രസ്ഥാവനകളും, മാധ്യമങ്ങളിൽ തുടരനുകളും നിരന്നത്. ആൾക്കൂട്ടം അതെല്ലാം ഏറ്റുവാങ്ങാൻ കണ്ണും, കാതും കൂർ‌പ്പിച്ചിരുന്നത്..


കാലം മാറി... കഥ മാറി:
ദേശീയതയോടും അതിന്റെ അനുസാരിയായ സ്വത്വബോധങ്ങളൊടും  ഇണങ്ങിയും, അനുനയപ്പെട്ടുമാണ്  ഇന്ത്യയിൽ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഫ്ലേവര് നിലനിൽ‌ന്നത്. യൂറോപ്പിലോ, ലാറ്റിനമേരിക്കയിലോ, ചെനയിലോ, സോവിയറ്റിലോ കാണുന്ന തരത്തിലുള്ള കമ്മൂണിസ്റ്റ്/മാർക്സിസ്റ്റ് നടപ്പുരീതിയല്ല ഇവിടെ ഉണ്ടായിട്ടുള്ളത്. അതുകൊണ്ട് തന്നെയാണ് -സാങ്കേതികമായല്ലെങ്കിലും- ആദ്യത്തെ ജനായത്തഭരണകൂടം  എന്ന കമ്യുണിസ്റ്റ് ഫ്ലേവര് ഇവിടെ അവതരിക്കപ്പെടുന്നത്. സ്വത്വബോധവും അനുബന്ധപ്രശ്നങ്ങളും  കൂടിയതോ, കുറഞ്ഞതോ ആയ അളവില് ഇവിടെ എല്ലാക്കാലത്തും  ഉണ്ടായിരുന്നു. ക്ഷേത്രപ്രവേശനമോ, ഭൂപരിഷ്ക്കരണമോ,സം‌വരണമോ ഒക്കെ അതിനെ മയപ്പെടുത്തിയിരിക്കാം. പക്ഷെ ഇന്ത്യാ-കേരളചരിത്രം, സമൂഹമനശാസ്ത്രം എന്നിവ അല്പ്പമെങ്കിലും  മനസിലാക്കിയവർ‌ക്ക് അത് ചാരം  മൂടിയ കനല്‍ക്കട്ടയെന്നും, എതു നിമിഷവും -ചെറിയ കാറ്റില് പോലും- ആളിക്കത്താന് കെല്‍പ്പുള്ളതാണെന്നും തിരിച്ചറിയാനാകും.  "ക്ലാസ്" അഥവാ വർഗം എന്ന ഒറ്റവാക്കില് തളച്ചിട്ടിരിക്കുകയാണ് ഇന്ത്യന് കമ്മൂണിസ്റ്റ്/മാർക്സിസ്റ്റ് പരികല്പ്പനകളെങ്കില് ഇനിയും  അതിന്റെ വിശകലന സാദ്ധ്യത ചോദ്യം  ചെയ്യപ്പെടേണ്ടതുണ്ട്. മാക്രോലെവലില് ഉള്ള പ്രശ്നങ്ങളെ സം‌ബോധന ചെയ്യുന്ന അതേ‌രീതി ശാസ്ത്രം വച്ച് മൈക്രോലെവല് പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്നിടത്ത് പിഴവരും. അവിടെ 'ക്ലാസി'ന് പകരം 'ക്ലാനും', 'കാസ്റ്റും' 'ക്രീഡും’ ഒക്കെ ഉപയോഗിച്ച് അപനിര്‍മ്മാണം വേണ്ടി വന്നേക്കും. അത്തരം അവസ്ഥകളിൽ അവയെല്ലാം തന്നെ  ഒന്നരനൂറ്റാണ്ട് മുന്നെ തീർ‌ത്ത മാർ‌ക്സീയൻ ടെക്സ്റ്റുകളുടെ സൂചിക്കുഴയിലൂടെ കടന്നു പോകണം എന്ന് വാശി പിടിക്കുന്നതിന്റെ സാംഗത്യം പരിശോദിക്കപ്പെടേണ്ടതാണ്.  സ്വന്തം മതഗ്രന്ഥം എല്ലാം തികഞ്ഞതാണ്; സാമുഹിക വ്യതിയാനങ്ങൾക്ക് അതിന്മേൽ കടുകിട മാറ്റം ഉണ്ടാക്കാനാകില്ല എന്ന മൌലികവാദവുമായി ചേർന്നു നിൽ‌ക്കാവുന്ന ഒന്നായി മാറാനേ അത്തരം ‘മുയലിന്റെ മൂന്നാം കൊമ്പു‘കൾക്ക് കഴിയൂ. ശ്രദ്ധിക്കേണ്ടുന്ന മറ്റൊരു കാര്യം പെരിസ്ട്രോയിക്കകളോടുള്ള കമ്മൂണിസ്റ്റ്/മാർക്സിസ്റ്റ് സമീപനം ആണ്. ഈയടുത്ത കാലത്ത് അത്തരത്തില് (മാറ്റങ്ങൾക്കായി)കൊണ്ട് വന്നിട്ടുള്ള ഒരു ആശയ സംഹിതയേയ്യും  പാര്‍ട്ടി അംഗീകരിച്ചിട്ടില്ലെന്ന് മാത്രമല്ല, തുറന്ന് ചര്‍ച്ച ചെയ്യാന് ഉള്ള സ്പേസ് ആഭ്യന്തര വേദികളില് പോലും  പലപ്പോഴും ഒരുക്കിയിരുന്നില്ല (ഉദാ. നാലാംലോകവാദം). എത് ആശയസ‌‌ഹിതകളോടും  ഉള്ള പ്രതികരണം  മാർക്സീയൻ ടെക്സ്റ്റുകളുടെ കോപ്പി&പേസ്റ്റ്; പാർ ബൈലോയുടെ ബണ്ഡങ്ങള് ഉദ്ധരിക്കല് എന്നിവയാണെങ്കില് ആയതുകളോട് നല്ല നമസ്ക്കാരം മാത്രമേ പറയാനേ കഴിയൂ. ‘ക്ലാസി‘ന്റെ പ്രശ്നങ്ങളുടെ പുറത്താണ് യൂറോപിനെ ഭൂതം  ആവേശിക്കുന്നത്. അവിടെ ‘കാസ്റ്റ്‘ പ്രശ്നങ്ങള് തുലോം  കുറവായിരുന്നു. (‘ക്ലാന്‘ പ്രശ്നങ്ങള് ഉണ്ടായിരുന്നു, ജൂതര്‍ക്കും  മറ്റും). ഫ്യൂഡലിസത്തില് നിന്ന് വ്യാവസായിക വിപ്ലവത്തിലൂടെ ക്യാപിറ്റലിസത്തിലേക്കുള്ള മാറ്റം, തുടർ‌ന്നു വന്ന ക്ലാസ് പ്രശ്നങ്ങള്, അതിന് പരിഹാരമായി ഉയ‌‌ർ‌ന്ന മാര്‍ക്സിസ്റ്റ്-സോഷ്യലിസ്റ്റ് തത്വസംഹിത എന്ന വ്യവസ്ഥിതിയല്ല ഇന്ത്യയില്/കേരളത്തില് ഉണ്ടായിരുന്നത്. ആര്യന് അധിനിവേശക്കാലത്ത് തുടങ്ങിയ കാസ്റ്റ്/ക്ലാന് പ്രശ്നങ്ങള് ഇവിടെ നിലവിലുണ്ട്. മുഗള്/ബ്രിട്ടീഷ് ഭരണകാലത്ത് ചില നിര്‍ബന്ധിത മയപ്പെടുത്തലുകള് നടന്നിട്ടുണ്ട് എന്നല്ലാതെ അതിന്റെ വേണ്ട പരിഗണന കൊടുത്ത് ശമിപ്പിക്കാന് ആയിട്ടില്ല എന്നത് വാസ്തവമാണ്.  ഫ്യൂഡലിസത്തില് നിന്ന് ഒറ്റയടിക്ക് ജനായത്ത ഭരണത്തിലേക്ക് മാറിയ ഇന്ത്യന് ദേശീയതയില് സ്വത്വപ്രശ്നങ്ങള് നില നില്‍ക്കുന്നുണ്ട് എന്നത് എത്രതന്നെ കണ്ണടച്ച് മറച്ചാലും  കാണാന് കഴിയുന്ന ഒന്നാണ്.

"സ്വത്വപ്രശ്നം  അല്ല സ്വത്വരാഷ്ട്രീയം“  എന്നതാണ് മറ്റൊരു മറുവാദം. പ്രശ്നങ്ങള് എന്നതു തന്നെ രാഷ്ട്രീയപരമായ (ഭിന്ന)അവസ്ഥകളില് നിന്ന് ഉടലെടുക്കുന്ന അസ്വസ്തകളാണെന്ന് മനസിലാക്കാതെയാണോ മറുവാദക്കാർ ഇതെക്കുറിച്ച് പറയുന്നതെന്ന് ആശങ്കയുണ്ട്. "Fear is a kind of emotion exited from danger" എന്നൊരു നിര്‍വ്വചനം ഉണ്ടെന്ന് വെയ്ക്കുക. അതില് ഭയം എന്നതും അപകടം എന്നതും തമ്മിൽ ഒരുതരത്തിലും ബന്ധമില്ലെന്നും, പേടി എന്നത് പേടിയിൽ തുടങ്ങി അതില് തന്നെ അവസാനിക്കുന്നു എന്നും കരുതുന്നവർക്കു മാത്രമേ സ്വത്വപ്രശ്നവും, സ്വത്വരാഷ്ട്രീയവും അതിഭിന്നമായി തോന്നുകയുള്ളൂ. സർ ഐസക് ന്യൂട്ടന്റെ മണ്ടത്തരം എന്നു പറയപ്പെടുന്നതു പോലെ തള്ളപ്പൂച്ചയ്ക്കും, കുട്ടികുറിഞ്ഞിക്കും  തന്റെ പരീക്ഷണശാലയിലേക്കു കടന്നു വരാന് വാതിലില് ചെറുതും, വലുതുമായ രണ്ട് ദ്വാരങ്ങള് ഇടണമെന്ന സിദ്ധാന്തം പോലെ പരിഹാസ്യമായിത്തീരും . സ്വത്വപ്രശ്നങ്ങള് എന്നത് സ്വത്വരാഷ്ട്രീയത്തിന്റെ (സ്വത്വരാഷ്ട്രീയ പ്രസ്ഥാനത്തിന്റെ/സംഘടനയുടെ അല്ല) അവസ്ഥകളില് നിന്ന് ഉണ്ടാകുന്ന പൂരകങ്ങളാണ്. “സ്വത്വരാഷ്ട്രീയത്തില് ഒതുങ്ങി നില്‍ക്കുന്നവര് വര്‍ഗപരമായ ചൂഷണത്തെ കണക്കിലെടുക്കുന്നില്ല“ എന്ന കമ്മൂണിസ്റ്റ്/മാർക്സിസ്റ്റ് പ്രസ്ഥാവനയെ അംഗീകരിക്കുമ്പോൾ തന്നെ; ആ ധാരണയുടെ പുറത്ത് സ്വത്വബോധപ്രശ്നങ്ങളെ സംബോധന ചെയ്യുന്നതിനു പകരം അവയെ പരിപൂർ‌ണ്ണമായ നിരാസത്തിലേക്ക് വഴി നടത്തുന്നതോ, വർഗം എന്ന മുഴക്കോൽ അളവിനാൽ വിധേയമാക്കുന്നതോ ആയ രീതി ശാസ്ത്രത്തോട് ഒരു തരത്തിലും യോജിക്കാൻ വയ്യ.


എന്താണ് യഥാർത്ഥ കഥ?
കേരളത്തിലെ നവോഥാന കാലം മുതലേ സ്വത്വബോധങ്ങളും, പ്രശ്നങ്ങളും രണ്ട് തട്ടിലായിരുന്നു. അവർ‌ണ്ണരുടെ സാമൂഹികപ്രശ്നങ്ങൾ നേരിടുന്നതിന് നടത്തിയ സമരങ്ങളുടെ മുൻ‌നിരയിൽ ഉണ്ടായിരുന്നത് മിക്കപ്പൊഴും സവർ‌ണ്ണരായ നേതാക്കളായിരുന്നു എന്ന് കാണാം. യൂറോപ്യൻ വിദ്യാഭ്യാസം, ഉന്നതമായ സാമൂഹിക ബോധം, നവോഥാനത്തിന്റെ ആവേശം എന്നിവയാകണം അവരെ അത്തരം ശ്രമങ്ങൾക്ക് പ്രേരിപ്പിച്ചിരിക്കുക. എന്നാൽ ഈ സമരശ്രമങ്ങളെല്ലാം തന്നെ ജാതികള് തമ്മിലുള്ള ഉച്ചനീചത്വങ്ങള് പാടെ അവസാനിപ്പിക്കുന്നതില് പരാജയമായിരുന്നു. നാമമാത്രമായ അവർ‌ണ്ണസാന്നിദ്ധ്യം കൊണ്ടാണ് ചരിത്രത്തിl ഇവ രേഖപ്പെടുത്തുന്നത് എന്നതും ശ്രദ്ധേയമായ വസ്തുതയാണ്. ഈഴവരുടെ സാമൂഹിക പുരോഗതിയുടെ നാൾ‌വഴി ചരിത്രത്തിൽ ശ്രീനാരായണ ഗുരു, ഗുരുവിന്റെ ശിഷ്യ-സുഹൃദ് പരമ്പരകൾ, ശ്രീനാരായണീയ പ്രസ്ഥാനം എന്നിവ നടത്തിയ സ്വത്വരാഷ്ട്രീയ ഇടപെടലുകൾക്ക് കാര്യമായ പങ്കുണ്ട്. അനാചാരങ്ങളെ വെടിയുന്ന കൂട്ടത്തിൽ ഗോത്രദൈവങ്ങളെ ഉപേക്ഷിച്ച് താരതമ്യേന ഉന്നത(?)മെന്ന് കരുതുന്ന വിഗ്രഹങ്ങളിലേക്കും, ബിംബങ്ങളിലേക്കും പടികയറാനാണ് നാരായണഗുരു ആവശ്യപ്പെട്ടത്. എന്നാൽ അയ്യൻ‌കാളി സ്വന്ത്വം  ജാതിയുടെ സ്വത്വബോധത്തില് ഉറച്ച് വിശ്വസിച്ചിരുന്നു. സാമൂഹിക പരിഷ്ക്കരണത്തിന്റെ ഭാഗമായി (ഭാഗികമായെങ്കിലും) മറ്റെല്ലാവരും  (കീഴാള)സ്വത്വബോധം  വെടിയാന് തുനിഞ്ഞപ്പോള് സ്വന്ത്വം  ജാതിയിലും, സ്വത്വത്തിലും  ഉറച്ച് നില്‍ക്കാനാണ് അയാള് തന്റെ ജനതയോട് പറഞ്ഞത്.

ഇവിടെ നിന്നാണ് “ആരാണ് തന്നെ പ്രതിനിധീകരിക്കേണ്ടത്“ എന്ന ചോദ്യമുയരുന്നത്.  തനതു പ്രശ്നങ്ങൾ കൈകാര്യം ചെയ്യേണ്ടുന്ന ജനതയിൽ നിന്നും മാ‍റി അത് മറ്റുചിലരുടെ കൈകളിൽ എത്തപ്പെടുമ്പോഴുള്ള പ്രതിഫലന വ്യത്യാസങ്ങളും, സമാ‍ന്യവൽ‌ക്കരണങ്ങളും എല്ലാം സൂക്ഷ്മതലത്തിൽ തന്നെ വ്യാഖ്യാനവിശലകന വിധേയമാക്കേണ്ടതാണ്. സ്വന്തം നാവുകൊണ്ട് പറയാൻ അർ‌ഹതയില്ലാത്ത സത്യം നുണയേക്കാൾ അപകടം പിടിച്ചതാകുന്ന കാലമാണിത്. മുൾ‌ക്ൿരാജാനന്ദ് എങ്ങനെയെഴുതിയാലും എഴുതിയാലും തോട്ടി പോലെയേ വരൂ , മുകുന്ദൻ എത്ര പറഞ്ഞാലും പുലയപ്പാട്ടു പോലെയേ വരൂ  എന്ന സങ്കൽ‌പ്പം നിലനിൽ‌ക്കുന്ന കാലത്താണ് അതിനെ നേരിടാനായി മറുപക്ഷം ഒറ്റവാക്കിൽ മറുപടി പറയുന്നത്; അതാകട്ടെ പലപ്പൊഴും ‘സെക്ടേറിയനിസം’ എന്ന അപകടകരമായ ഒറ്റവാക്കിലേക്കുള്ള വിരൽ ചൂണ്ടലും... സാമ്രാജ്വത്വത്തിന്റെ കറുത്ത കൈകളാണ് ഇതിനു പിന്നിലെന്നാണ് പ്രധാന ആരോപണം. വാസ്തവത്തിൽ സാമ്രാജ്യത്വം-സ്വത്വബോധം എന്നിവ തമ്മിലുള്ള തമ്മിലുള്ള ബന്ധം പ്രധാനമായും രണ്ട് തരത്തിലാണ് വരുന്നത്.
(ഒന്ന്) സാമ്രാജ്യത്വം നേരിട്ട് ഇറക്കുമതി ചെയ്യുന്ന സെക്ടേറിയൻ സ്വത്വബോധം (
ഉദാ. ഇസ്രയേൽ-പലസ്തീൻ വിഷയത്തിലും മറ്റുമുള്ള അമേരിക്കൻ ഇരട്ടത്താപ്പ്)
(രണ്ട്) സാമ്രാജ്യത്വത്തിന്റെ ചെയ്തികളുടെ ഉപോൽ‌പ്പന്നം ആയി വരുന്ന സ്വത്വബോധ നിർ‌മ്മിതി (ഉദാ. അഫ്ഗാൻ/ഇറാൻ/ഇറാക്ക് വിഷയങ്ങളിലുള്ള അമേരിക്കൻ നയം,  ഇസ്ലാം എന്ന ഐഡന്റിറ്റിക്കു മേൽ സ്ഥാപിച്ച അരക്ഷിതാ ബോധം)

ഇതിൽ രണ്ടും രണ്ട് തരത്തിൽ കൈകാര്യം ചെയ്യേണ്ടവയാണ്. എന്നാൽ  മേൽ‌പ്പറഞ്ഞ രണ്ട് അവസ്ഥാപ്രതിനിധാനങ്ങളുമായി ബന്ധമില്ലാത്ത വിധമാണ് ഇന്ത്യയിൽ ഇവ നില നിൽ‌ക്കുന്നത്. കശ്മീരിലെ മുസ്ലിമിന്റെ പ്രശ്നമല്ല ഗുജറാത്ത് മുസ്ലിമിന്; അതു രണ്ടുമല്ല കേരള മുസ്ലിമിന്റേത്. ആ വിഷയത്തിൽ കെ.ഇ.എന്റെ ഇരവാദവും, എം.എൻ വിജയന്റെ മറുവാദവും കേൾക്കേണ്ടി വന്നിട്ടുണ്ട് നമുക്ക്. കാൻഡമാലിലെ ക്രിസ്ത്യാനിയുടെ നേരിടേണ്ടുന്ന രാഷ്ട്രീയ സ്ഥിതിവിശേഷമല്ല കാഞ്ഞിരപ്പള്ളിയിലെ ക്രിസ്ത്യാനിയ്ക്കുള്ളത്. മണിപ്പൂരിലെ സനമഹികളുടെ ഉൽക്കണ്ഠകളല്ല പഞ്ചാബിലെ സിക്കുകാർക്കുള്ളത്. ഇത്തരം സ്വത്വവൈജ്യാത്യങ്ങൾക്കിടയിലും അരുണാചലിലെ നിസികളും, കേരളത്തിലെ ചോലനായ്ക്കരും ഒക്കെ ചില പൊതു പ്രശ്നങ്ങളിന്മേൽ കൂടിച്ചേരുകയും ചെയ്യുന്നു. ഈ വിധം തീർത്തും സങ്കീർണ്ണമായ സ്ഥിതിവിശേഷം നിലനിൽ‌ക്കുന്ന ഇന്ത്യൻ അവസ്ഥയിന്മേൽ ‘വർഗം’ എന്ന ഒറ്റമൂലി സിദ്ധാന്തം കുറ്റമറ്റത്താണോ എന്നതിനെക്കുറിച്ചുള്ള ആശങ്കകളാണ് വിവിധ തലത്തിൽ നിന്ന് ഇപ്പോൾ ഉയർന്നു കേൽക്കുന്നത്. സ്വത്വരാഷ്ട്രീയത്തെ സംബോധന ചെയ്ത് അവ പ്രതിനിധാനം ചെയ്യുന്ന സങ്കീർണ്ണതകളെ വര്‍ഗരാഷ്ട്രീയവുമായി അനുനയിപ്പിച്ച് മുന്നോട്ടു പോകാനുള്ള ശ്രമങ്ങളാണ് ഉണ്ടാക്കേണ്ടത്. അതിന് പ്രധാനമായും വേണ്ടത് വ്യത്യസ്ഥ സ്വത്വ-ഇടങ്ങളിൽ നിന്നുള്ളവർക്ക് കൃത്യമായ (രാഷ്ട്രീയ)പ്രാതിനിധ്യം ഉണ്ടാവണം എന്നതാണ്. ഭൂപരിഷ്ക്കരണത്തോടെ എല്ലാം  അവസാനിച്ചു എന്ന 'മട്ടി'ല് നിന്ന് സംഭവിച്ച നേര്‍ത്തതെങ്കിലുമുള്ള അലസത ഭൂസമരങ്ങളെ അനാവശ്യ കരങ്ങളില് എത്തിച്ചതു പോലെ പ്രശ്നങ്ങളെ കൂടുതൽ വഷളാക്കാനേ ഒഴിഞ്ഞുമാറലുകൾക്ക് കഴിയൂ.

ഉപകഥകൾ:
ഇപ്പോൾ ഉയർന്ന സ്വത്വരാഷ്ട്രീയവിവാദവുമായി പ്രത്യക്ഷമായോ, പരോക്ഷമായോ ബന്ധമുള്ള ചില പദങ്ങളാണ് ‘കേരളകോൺ‌ഗ്രസ് ലയനം’, ‘ജമാ‍അത്ത്-സോളിഡാരിറ്റി രാഷ്ട്രീയ നീക്കം’, ‘എൻ.എസ്.എസ്-എസ്.എൻ.ഡി.പി ജാതിശാക്തീകരണം’ എന്നിവ. തിരഞ്ഞെടുപ്പിനോടടുത്ത് സാമുദായിക സംഘടനകളുടെ ശാക്തീകരണം കേരളത്തിൽ പുതുമയല്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നെയും ഇത്തരത്തിൽ ഒരു സ്ഥിതി വിശേഷം കേരളത്തിൽ നില നിന്നിരുന്നു. സീസറിനുള്ളതും ദൈവത്തിനുള്ളതും പകുത്തുമാറ്റുന്ന പഴയ യെരുശലേം തച്ചന്റെ നീതിസം‌ഹിത തന്നെയാണ് ഇക്കാര്യത്തിലും അഭികാമ്യം. എന്നാൽ മതസംഘടനകൾ രാഷ്ട്രീയത്തിലിടപെടുന്നത് അത്ര ഭയപ്പെടേണ്ടുന്ന ഒന്നാണോ?  കൂടിയതോ കുറഞ്ഞതോ ആയ അളവിൽ വലതിനും, ഇടതിനും ഒക്കെ പിന്തുണ പ്രഖ്യാപിച്ചിട്ടുള്ള പ്രസ്ഥാനമാണ് ജമാ‍അത്ത് സംഘടന. ഉണ്ടായ കാലം മുതലേ മൌലികവാദ പ്രസ്ഥാനമായാണ് അതിന്റെ നിലനിൽ‌പ്പ്. എന്നാൽ സിപി.എമ്മിന്റെ സമീകകാല രാഷ്ട്രീയനിലപാടൂകൾ കണ്ടാൽ ഇന്നലെയാണ് പാർട്ടിക്ക് ജമാഅത്തിനെക്കുറിച്ച് ബോധോദയം ഉണ്ടായതെന്നോ തോന്നൂ. ജമാ‍അത്ത്-മുസ്ലീംലീഗ് രാഷ്ട്രീയബാന്ധവ ശ്രമങ്ങൾ, കാതിക്കുടത്തും കിനാലൂരിലും സൊളീഡാരിറ്റി സ്വീകരിച്ച സമീപനം എന്നിവയാണ് സിപി‌എമ്മിന്റെ ബോധോദയത്തിനു പുറകിലെന്നത് പകൽ പോലെ വ്യക്തമാണ്. ജമാഅത്ത്-സോളിഡാരിറ്റി എന്നിവ പിന്തുണ രാഷ്ട്രീയം വെടിഞ്ഞ് പരസ്യമായി രാഷ്ട്രീയത്തിലേക്കിറങ്ങുന്നതിനെ എന്തിനാണ് ഭയക്കുന്നത്? വാസ്തവത്തിൽ അവർ രാഷ്ട്രീയത്തിലേക്ക് വരുന്നതിനെ സ്വാഗതം ചെയ്യുകയാണ് വേണ്ടത്. എങ്കിൽ മാത്രമേ  അവർ പ്രതിനിധാനം ചെയ്യുന്ന അജണ്ഡകളേ രാഷ്ട്രീയമായി ചോദ്യം ചെയ്യാനോ, നേരിടാനോ കഴിയൂ. RSS സാങ്കേതികമായി രാഷ്ട്രീയ സംഘടന അല്ലാത്തതുകൊണ്ട് അതിനെ അല്ലെങ്കിൽ അതിന്റെ അനുബന്ധ സംഘടനകളെ അഡ്രസ് ചെയ്യാൻ ബുദ്ധിമുട്ടാണ്. എന്നാൽ രാഷ്ട്രീയമായി ബി.ജെ.പിയെ അഡ്രസ് ചെയ്യാൻ എളുപ്പവുമാണ്. വോട്ടുബാങ്ക് രാഷ്ട്രീയം വിട്ടാൽ എന്തിനാണ് ജമാഅത്തിനെ പേടിക്കുന്നത്? മൌദൂദി ആഹ്വാന പ്രകാരമുള ഹുക്കുമതേ ഇലാഹി നടപ്പിൽ വരുത്തി   ഇവിടെയുള്ള ജനാധിപത്യ ഭരണം അപ്പാടെ അട്ടിമറിച്ചു കളയുമെന്ന ഭയം(?) ആർ‌ക്കാണുള്ളത്?

കഥ കഥ പൈങ്കിളിയും...
സ്വത്വബോധം എന്ന ആശയത്തിന് നിയതിശാസ്ത്രച്ചട്ടക്കൂടുണ്ടാക്കുന്നതിൽ അക്കാദമിക് പരികൽ‌പ്പനകൾക്കും, എൻ‌ജിഓ സ്ഥാപനങ്ങൾക്കും, ബുദ്ധിജീവികൾക്കും ഒക്കെ സ്തുത്യർഹമായ പങ്കുണ്ട്. എന്നാൽ കൃത്യമായ മാധ്യമ ഇടപെടലുകളിലൂടെ വ്യാജബിം‌ബ നിർ‌മ്മിതികൾ സ്ഥാപിച്ചെടുക്കുന്നതിൽ ഇവയ്ക്കുള്ള പങ്ക് തള്ളിക്കളഞ്ഞു കൂടാ. അതുകൊണ്ട് തന്നെയാണ് രാഷ്‌ട്രീയ സംഘടനകൾ സ്വത്വപ്രശ്നങ്ങളെ അർഹമായ വിധത്തിൽ കൈകാര്യം ചെയ്തില്ലെങ്കിൽ അവയെത്തിപ്പെടുന്നത് അനർഹമായ കരങ്ങളിലേക്കാകുമെന്ന് മുൻകൂർ സൂചിപ്പിച്ചത്. നവലിബറൽ 'ഇടക്കാലത്താണ്' അക്കാദമിക് രംഗത്ത് ജാതി വളരെയേറേ പഠനവിഷയമായതും, പ്രത്യക്ഷത്തില് വിശകലന സമവാക്യങ്ങള് ഉണ്ടായതും, തീസീസുകള് പലവുരു/പലയിനം  ലേഖനരൂപത്തില്  അച്ചുനിരത്തി മലയാളത്തിലെ പ്രമുഖ സാഹിത്യ/സാമൂഹിക പ്രസിദ്ധീകരണങ്ങളില് പ്രത്യക്ഷപ്പെടുന്നതും. ആ 'ഇടക്കാലത്താണ്' പേയ്ഡ് ആക്റ്റിവിസ്റ്റുകള് എന്ന് ഇപ്പോള് ആരോപിക്കപ്പെടുന്നവരുടെ രംഗപ്രവേശനം അതോടൊപ്പം  കൂണുപോലെ പൊട്ടി മുളച്ച എന്‍ജിഓകൾ…

ഏത് വിധമാണ് സ്വത്വരാഷ്ട്രീയത്തിന്റെ പോപ്പുലാർ പതിപ്പിൽ വ്യാജരൂപകങ്ങൾ ഉണ്ടായതെന്ന് ശ്രദ്ധിക്കുക. യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് പൊതുബോധത്തെ അകറ്റി നിർ‌ത്തുന്ന വിധത്തിൽ സ്വയം മുഴുകി മൂർച്ചിക്കാൻ ‘മൂര്‍ത്തീരൂപങ്ങള്‘ അഥവാ ‘ഐക്കണുകള്‘ പിറന്നു. സമൂഹത്തിന്റേ ഏത് ‘ക്ലാസു’കളേയും തൃപ്തിപ്പെടുത്തുന്ന പോപ്പുലാർ രൂപ(ക)ങ്ങൾ നിർമ്മിക്കപ്പെട്ടു.
കലാഭവൻ‌മണി-ജാസിഗിഫ്റ്റ്-സലിം‌കുമാര് എന്ന് കേട്ടാല് സബാൾട്ടന് സ്റ്റഡിക്കാര്‍ക്ക് സ്ഖലനം നടക്കുന്ന...
നജാദ്-സദ്ദാം എന്നൊക്കെ കേട്ടാല് സാമ്രാജ്യത്വവിരുദ്ധര്‍ക്ക് അപസ്മാരം വരുന്ന...
ഒബാമയും, ഒസാമയും ഒരേ സമയം പുഞ്ചിരിക്കുന്ന...
അവസ്ഥയിൽ നിന്നാണ് സ്വയം തിരിച്ചവർ (വ്യാജ നിർ‌മ്മിതികളിൽ നിന്നും) കുതറൽ ശ്രമങ്ങൾ നടത്തുന്നത്.



കഥയിലെ ചോദ്യങ്ങൾ:
സ്വത്വപ്രശ്നങ്ങളെ മൌലികവാദത്തിലേക്ക് വലിച്ചിഴച്ചല്ല, മറിച്ച് വിശാലപ്രതലത്തിലാണ് പരിഹരിക്കേണ്ടത് എന്ന സിപിഎം നയത്തോട് ഒരുപരിധിവരെ യോജിച്ചു കൊണ്ട് തന്നെ ചില സം‌ശയങ്ങൾ ചോദിച്ചോട്ടേ? എന്തുകൊണ്ടാണ് പെട്ടെന്നൊരു സ്വത്വരാഷ്ട്രീയ വിവാദം? എന്തുനായാണ് ബുദ്ധിജീവികളും, രാഷ്ട്രീയക്കാരും  ഈ വിഷയത്തിൽ വായ്‌ത്താരിയിലേർപ്പെടുന്നത്? അത്രമേൽ  പെട്ടെന്ന്’ എന്താണ് ഇവിടെ സംഭവിച്ചത്?

കെ.ഇ.എൻ, പോക്കർ തുടങ്ങിയവരുടെ  സ്വത്വരാഷ്ട്രീയ നിലപാടുകൾ പലപ്പൊഴായി രാഷ്ട്രീയപരമായും (മതപരമായും)  ഉപയോഗപ്പെടുത്തിയ പ്രസ്ഥാനമാണ് സിപിഎം. ‘ഓറ‘യിലെ ലേഖനത്തിൽ പോക്കർ പരാമർ‌ശിച്ച ഈ വിഷയത്തെ എങ്ങനെയാണ് സിപിഎം പ്രതിരോധിച്ചത്?  പോക്കറുടെ നിലപാടുകളെ ഖണ്ഡിച്ചുകൊണ്ട് പി.രാജീവന് ലേഖനമെഴുതേണ്ടതായി വന്നു, പലവേദികളിൽ പല ഫ്ലേവറുകൾ വിതറി കെ.ഇ.എൻ ‘കൺ‌ഫ്യൂഷസ്’ ആയിമാറി, തോമസ് ഐസക് -ബേബി മുതൽ പിണറായി-അച്ചുതാനന്ദൻ വരെ സ്വത്വരാഷ്ട്രീയത്തിൽ തങ്ങളുടെ നിലപാടുതറയിൽ നിന്ന് പ്രസംഗം നടത്തി. പോക്കരുടെ ലേഖനത്തെ മുൻ‌നിർത്തി ജമാഅത്ത് മലക്കം മറിച്ചിലിനൊട് ചേർത്തു കെട്ടാൻ ആരാണ് തിരക്ക് കൂട്ടുന്നത്? കെ.ഇ.എൻ നടത്തിയ നടത്തിയ പരാമർ‌ശങ്ങളെയും, ഇരസിദ്ധാന്തത്തേയും ഒറ്റയടിക്ക് മൌദൂദിസത്തൊടും, ഫണ്ടമെന്റലിസത്തോടും താരതമ്യപ്പെടുത്താൻ ആരാണ് ശ്രമിക്കുന്നത്? എങ്ങനെയാണ് ചേരി തിരിവുകൾ ഉണ്ടാകുന്നത്? കാളനും, കാളയിറച്ചിയും രണ്ട് ഇലകളിലായി വിളമ്പണമെന്ന് ആരാണ് (അദൃശ്യമായി) ആവശ്യം ഉയർ‌ത്തുന്നത്?

malayal.amൽ പ്രസിദ്ധീകരിച്ചത്

3 comments:

ശാശ്വത്‌ :: Saswath S Suryansh said...

കെഇഎന്നിന്റെ നിലപാടുകള്‍ പലതും പ്രായോഗികവത്കരിച്ചത് സി പി എമ്മിന് പറ്റിയ ഒരു പിഴവ്... ഇപ്പൊ അത് തിരുത്തിയതോടെ പാര്‍ട്ടി വീണ്ടും ട്രാക്കില്‍ കേറി.. (എന്‍റെ, എന്‍റെ മാത്രം നിഗമനം...)

Kaithamullu said...

സത്യായിട്ടും മുഴുവന്‍ വായിച്ചില്ല. അതിനുള്ള ക്ഷമയില്ല തന്നെ. പഴയ ഒരു മാര്‍ക്സിസ്റ്റിന് ഇതൊന്നും മനസിലാവില്ല തന്നെ!

Kaithamullu said...
This comment has been removed by the author.
 

(c)2009 Devadas V.M [ vm.devadas@gmail.com ]