Thursday, March 29, 2012

Q (2011) / Laurent Bouhnik

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ആ നഗരത്തില്‍ Cecile കാമനയുടെ പ്രതീകമാണ്. അത് രതിയാകാം, ധനമാകാം, ആഗ്രഹങ്ങളാകാം. Decameron കഥ പറച്ചിലുകളുടെ ശൈലിയില്‍ സമൂഹ്യവ്യവസ്ഥിതിയും, രതിയും എല്ലാം ഇടചേര്‍ന്ന ആഖ്യാനമാണ് സിനിമയില്‍ സ്വീകരിക്കുന്നത്. രതി രംഗങ്ങളാകട്ടേ പലപ്പോഴും കൈകാര്യം ചെയ്യേണ്ടുന്ന വിഷയത്തിനും പുറത്തേയ്ക്ക് പോകുന്നുണ്ടോ എന്ന് സംശയമുണര്‍ത്തുന്നുണ്ട്. (പസോളിനിയെയൊക്കെ നമിക്കേണ്ടി വരുന്നത് ഇവിടെയാണ്). സിനിമയില്‍ ആണ്‍കാമനകളാണല്ലോ ആവിഷ്ക്കരിച്ചിരിക്കുന്നത് എന്ന് രാഷ്ട്രീയ വിയോജിപ്പ് ചിന്തയില്‍ രേഖപ്പെടുത്താന്‍ തുടങ്ങുമ്പോഴാണ് സാമ്പത്തിക പ്രതിസന്ധിയും, ധനവ്യയ കീഴ്മറിച്ചിലും നടന്ന ഒരു സമൂഹികാവസ്ഥ സ്ത്രീകളെ സ്വയം വില്‍പ്പനച്ചരച്ചരക്കാക്കി മാറ്റുന്നിടത്ത് അതിനെ വാങ്ങാന്‍ പിതൃ-അധികാര-ഉടമ-അവകാശി-യായ ആണ്‍കാമനകള്‍ക്കല്ലാതെ മറ്റെന്തിനാണ് നിലവിലെ അവസ്ഥയില്‍ സാധ്യമാകുന്നതെന്ന് മറുചിന്തയുയരുന്നത്. പക്ഷേ കമ്പോളത്തോട്, സാമ്പത്തിക വ്യവസ്ഥിയോട്, പൊതുകല്‍പ്പനകളോട് സമരസപ്പെടാന്‍ സിനിമയുടെ അന്ത്യം സൂചന നല്‍കുന്നതോടെ മറുചിന്തയുടെ സാധുത തുലോം കുറയുന്നുണ്ട്.

HIV ബാധിതനായ ഫ്രഞ്ച് കലാകാരന്‍ സിറില്‍ കൊളാര്‍ദിനെ പേരെടുത്തു പറഞ്ഞ് "To Cyril Collard, and to all those who still believe that love means something" എന്ന സംബോധനയോടെയാണ് സിനിമ തുടങ്ങുന്നത്. "pleasure has nothing to do with love" എന്ന് സിസില്‍ പറയുന്നുമുണ്ട്. പക്ഷേ ഒടുക്കം, കൂട്ടിക്കൊടുക്കലെന്ന് തോന്നും വിധം സാമരസപ്പെടലുകള്‍ക്ക് വിധേയമാകുന്ന ഉപഭോഗ-ഉല്‍പ്പന്ന-ധനവ്യയ വ്യവസ്ഥിതിയില്‍ സിനിമയിലെ അവസാന സംഭാഷണമായ "I love you. Even if it won't always be easy" എന്നും ആണ്‍കാമനകളുടെ തൃപ്തിപ്പെടുത്തലിനായി അവള്‍ക്ക് ഉച്ചരിക്കേണ്ടി വരുന്നുണ്ട്.

സിനിമ കണ്ടപ്പോള്‍ ഓര്‍ത്തത് കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് Prasanth Kalathil എഴുതിയ "രണ്ടു റിപ്പബ്ലിക്കുകള്‍" - http://prasaanth.blogspot.in/2008/05/blog-post.html - എന്ന കവിതയിലെ താഴെക്കാണുന്ന വരികളാണ്.
---------------------------------------------
വിയര്‍ക്കുന്നില്ലെങ്കിലും
അടിവസ്‌ത്രങ്ങളുടെ
രാഷ്‌ട്രമീമാംസ
ഞങ്ങളെന്നേ ഉപേക്ഷിച്ചു.
ഞങ്ങള്‍ വസന്തത്തെ
എതിരേറ്റതേ അടിയുടുപ്പുകള്‍
ഊരിയെറിഞ്ഞാണ്
എല്ലാ ഋതുക്കളും ഇതുതന്നെയെന്നു,
പച്ചക്കറിക്കടയും
അടുക്കളയും
കിടക്കവിരികളും
ഒട്ടും ആശ്ചര്യമില്ലാതെയാണ്
മനസ്സിലാക്കിയത്.
കല്ലോട് കല്ലെന്ന പോലെ
ഒരൊറ്റരാജ്യം ഒരൊറ്റജനത
എന്നൊട്ടിചേരാന്‍
അടിവസ്‌ത്രങ്ങള്‍ തടസ്സമെന്ന്
പാഠപുസ്‌തകങ്ങള്‍ പറയാതെത്തന്നെ
കുട്ടികള്‍ക്ക് പോലുമറിയാം.
അവസാനത്തെ തിരഞ്ഞെടുപ്പ്
എന്നായിരുന്നു എന്ന ചോദ്യം
ഒരു റിപ്പബ്ലിക്കന്‍ ഫലിതമായി
പ്രായമായവര്‍ ചിരിച്ചുകൊണ്ടേയിരിക്കും.
വേനലിന്റെ അവസാനം
ഒരു സന്ദര്‍ശകവിസ തരാമെന്നുവച്ചാല്‍,
പിന്നെ നിങ്ങള്‍ വിയര്‍ക്കില്ലെന്ന്
ഞാനെങ്ങനെ അറിയും സ്‌നേഹിതാ ?
---------------------------------------------
കസേരയും ചുമന്നു വലിച്ചുകൊണ്ട് നടക്കുനന്‍ ഒരു വൃദ്ധന്‍ കഥാന്ത്യത്തില്‍ തെരുവോരത്ത് ഇരിപ്പുറപ്പിച്ച് ചിരിക്കുന്നേരമാണ് പ്രായമായവരുടെ റിപ്പബ്ലിക്കന്‍ ഫലിതത്തെ ഞാനോര്‍ത്തത്

0 comments:

 

(c)2009 Devadas V.M [ vm.devadas@gmail.com ]